School Chalo 2012

സംജോതാ സ്‌ഫോടനം: ഡിറ്റൊണേറ്റര്‍ സൂക്ഷിച്ചത് ആര്‍.എസ്.എസ് ഓഫിസിലെന്നു സാക്ഷിമൊഴി

Thursday, February 23rd, 2012
ന്യൂഡല്‍ഹി: സംജോതാ എക്‌സ്പ്രസ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നു കരുതപ്പെടുന്ന ഡിറ്റൊണേറ്റര്‍ ജാര്‍ഖണ്ഡ് മിഹിജാമിലെ ആര്‍.എസ്.എസ് ഓഫിസില്‍ താന്‍ കണ്ടതായി ആര്‍.എസ്.എസുകാരന്റെ സാക്ഷിമൊഴി. ദംക സ്വദേശി രോഹിത് ഝായാണ് ദേശീയ അന്വേഷണ ഏജന്‍സിക്കു മുന്നില്‍ മൊഴി നല്‍കിയത്. ദേവേന്ദര്‍ ഗുപ്തയും രാംജി കല്‍സാംഗ്രെയും ചേര്‍ന്നു റാഞ്ചിയില്‍നിന്നാണു ഡിറ്റൊണേറ്റര്‍ സമ്പാദിച്ചതെന്നും ഝാ മൊഴി നല്‍കി. ഝായുടെ മൊഴി ദേശീയ അന്വേഷണ ഏജന്‍സി രേഖപ്പെടുത്തി. ദേവേന്ദര്‍ ഗുപ്ത അജ്മീര്‍ സ്‌ഫോടനക്കേസില്‍ ഇപ്പോള്‍ ജയിലിലാണ്. രാംജി കല്‍സാംഗ്രെയെ ഏജന്‍സി അന്വേഷിച്ചുവരുകയാണ്.
2003 ഡിസംബറില്‍ ദംകയില്‍ നടന്ന ആര്‍.എസ്.എസ് ക്യാംപില്‍ വച്ചാണ് ദേവേന്ദര്‍ ഗുപ്തയെ ആദ്യമായി കണ്ടതെന്നു ഝാ പറഞ്ഞു. മിഹിജാം ഓഫിസില്‍ രാംജി കല്‍സാംഗ്രെയും ഗുപ്തയും കിടന്നിരുന്ന കട്ടിലിനടിയില്‍ പഴയ ദിനപത്രത്തില്‍ പൊതിഞ്ഞ നിലയിലാണു ഡിറ്റൊണേറ്റര്‍ വച്ചിരുന്നത്. അതില്‍ ഇലക്ട്രിക് വയറുകള്‍കൊണ്ട് കണക്ഷന്‍ നല്‍കിയിരുന്നു. നിങ്ങള്‍ എവിടെനിന്നാണു വരുന്നതെന്ന് ഗുപ്തയോട് ചോദിച്ചപ്പോള്‍ മറുപടി പറയാതെ പുഞ്ചിരിക്കുക മാത്രം ചെയ്തു. റാഞ്ചിയില്‍ ഒരു മനോജിനെ കണ്ടശേഷമാണ് ഇരുവരും വരുന്നതെന്ന് എനിക്കു പിന്നീട് മനസ്സിലായി. റാഞ്ചിയിലെ പ്രമുഖനായ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു മനോജ്.
താന്‍ കണ്ടതോടെ ഗുപ്ത ഡിറ്റൊണേറ്റര്‍ ഒരു ബാഗിലിട്ട് ഓഫിസിലെ സ്റ്റോര്‍ റൂമില്‍ വച്ചെന്നും ഝാ മൊഴി നല്‍കി. സംജോതയില്‍നിന്നു കണ്ടെടുത്ത ഡിറ്റൊണേറ്ററിന്റെ ഫോട്ടോ കാണിച്ചപ്പോള്‍, താന്‍ അവരുടെ പക്കല്‍ കണ്ട ഡിറ്റൊണേറ്ററും ഇതുപോലെയായിരുന്നുവെന്നു ഝാ വ്യക്തമാക്കി. സന്ദീപ് ഡാംഗെ നിര്‍മിച്ച വ്യത്യസ്ത തരത്തിലുള്ള ബോംബാണ് സംജോതയില്‍ സ്‌ഫോടനം നടത്താന്‍ ഹിന്ദുത്വര്‍ ഉപയോഗിച്ചതെന്നു ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. സ്‌ഫോടനക്കേസുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി തിരയുന്ന അമിത് ചൗഹാനും രാജേന്ദ്ര പഹല്‍വാനും തനിക്കൊപ്പം താമസിച്ചിരുന്നതായും ഝാ വെളിപ്പെടുത്തി.
അവിടെ വച്ച് അമിത് ബോംബില്‍ നിറയ്ക്കാനായി സൈക്കിളില്‍ ഉപയോഗിക്കുന്ന ബോള്‍സ് വാങ്ങിയതായും ഝാ വെളിപ്പെടുത്തി. ഇതെല്ലാം വാങ്ങാന്‍ പോവുമ്പോള്‍ തന്നെ കൂടെ കൂട്ടിയിരുന്നില്ല. അമിതിന്റെ കൈയില്‍ ഇരുപത്-ഇരുപത്തയ്യായിരം രൂപയുണ്ടായിരുന്നതായും ചെലവുകളെല്ലാം അയാള്‍ തന്നെ വഹിച്ചിരുന്നതായും ഝാ പറഞ്ഞു. അതോടൊപ്പം ദാന്‍ബാദിലെ പള്ളിയും അമിത് സന്ദര്‍ശിച്ചു. അവിടെനിന്ന് ഉര്‍ദുവിലുള്ള കുറേ ബുക്കുകളും കലണ്ടറുകളും വാങ്ങി. 2008 ഒക്ടോബറില്‍ പ്രജ്ഞാസിങ് ഠാക്കൂറും മറ്റും അറസ്റ്റിലായതോടെയാണ് താന്‍ ഗുപ്തയില്‍നിന്ന് അകന്നതെന്നു ഝാ മൊഴി നല്‍കി. അമിതിനെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി രണ്ടുലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India