School Chalo 2012

ബട്‌ലാ ഹൗസ് ഏറ്റുമുട്ടല്‍ വ്യാജം തന്നെ: ദിഗ്‌വിജയ് സിങ്

Tuesday, February 21st, 2012
ഭോപാല്‍: ഡല്‍ഹിയിലെ ബട്‌ലാ ഹൗസ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്. ഹിന്ദുത്വ ഭീകരതയ്‌ക്കെതിരേ മാത്രമാണു താന്‍ പ്രതികരിക്കുന്നതെന്ന ആരോപണവും ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. വിവാദമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, സ്വന്തം പ്രസ്താവന പിന്‍വലിക്കുന്നവരെപ്പോലെയല്ല താന്‍. ബട്‌ലാ ഹൗസ് സംഭവത്തെക്കുറിച്ചു താന്‍ നേരത്തേ പറഞ്ഞതാണ്. ഏറ്റുമുട്ടല്‍ വ്യാജമാണ്- സിങ് പറഞ്ഞു.
സംഘപരിവാരത്തിലെ ഒരു വിഭാഗം ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണെന്നതിന് തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ആര്‍.എസ്.എസിനെ മാത്രമാണ് താന്‍ എതിര്‍ക്കുന്നതെന്നാണ് ആരോപണം. താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ബജ്‌രംഗ്ദളിനൊപ്പം സിമിയെയും നിരോധിക്കാന്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, കേന്ദ്രത്തിലെ എന്‍.ഡി.എ സര്‍ക്കാര്‍ സിമിയെ മാത്രമാണു നിരോധിച്ചത്.
ബട്‌ലാ ഹൗസ് ഏറ്റുമുട്ടലിന്റെ ചിത്രങ്ങള്‍ കണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കരഞ്ഞുവെന്ന് കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഈയിടെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.
2008 സപ്തംബര്‍ 19ന് ബട്‌ലാ ഹൗസിലുണ്ടായ വ്യാജ ഏറ്റുമുട്ടലില്‍ രണ്ടുപേരാണു കൊല്ലപ്പെട്ടത്.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India